സിദ്ധാർഥ ശങ്കർ റേ
പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രമുഖനായ ഒരു കോൺഗ്രസ് നേതാവും നിയമജ്ഞനുമായിരുന്നു സിദ്ധാർഥ ശങ്കർ റേ (എസ്.എസ്. റേ) (ബംഗാളി:সিদ্ধার্থশঙ্কর রায়) (20 ഒക്ടോബർ 1920 – 6 നവംബർ 2010). 1972 മുതൽ 1977 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം കേന്ദ്രമന്ത്രി, പഞ്ചാബ് ഗവർണ്ണർ, അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്. ജീവിതരേഖറേയുടെ പിതാവ് സുധീർ കുമാർ റേ, കൊൽക്കത്ത ഹൈക്കോടതിയിലെ അറിയപ്പെടുന്ന ബാരിസ്റ്റർമാരിലൊരാളായിരുന്നു. മാതാവ് അപർണ്ണാ ദേവി സ്വാതന്ത്ര്യ സമര നേതാവ് ദേശബന്ധു ചിത്തരഞ്ജൻ ദാസിന്റെ മൂത്തമകളാണ്. കൊൽക്കത്ത പ്രസിഡൻസി കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം ഇംഗ്ലണ്ടിൽ നിന്നു നിയമ ബിരുദമെടുത്തു. കൊൽക്കത്ത ഹൈക്കോടതിയിലെ ബാരിസ്റ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച റേ ഡോ.ബിധാൻ ചന്ദ്ര റോയ് മന്ത്രിസഭയിലെ അംഗമായതോടെ ബംഗാൾ രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന മുഖങ്ങളിലൊന്നായി. ഭരണരംഗത്ത് പ്രകടമാക്കിയ പ്രാഗൽഭ്യവും ഇന്ദിരാഗാന്ധിയോട് പുലർത്തിയ വിശ്വസ്തയും അദ്ദേഹത്തിന് കേന്ദ്രമന്ത്രിസഭയിലെ വിദ്യാഭ്യാസ-യുവജന വകുപ്പ് മന്ത്രിസ്ഥാനം നേടിക്കൊടുത്തു. തുടർന്ന് 1972-ൽ ബംഗാൾ മുഖ്യമന്ത്രിയായി അവരോധിതനായി. ബംഗ്ലാദേശ് വിമോചന സമരം അവസാനിച്ച കാലഘട്ടത്തിൽ പശ്ചിമ ബംഗാളിന്റെ അധികാരം ഏറ്റെടുക്കേണ്ടി വന്ന അദ്ദേഹത്തിന് ബംഗ്ലാദേശ് അഭയാർത്ഥികളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുനരധിവസിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തം സ്തുത്യർഹമാം വിധത്തിൽ പൂർത്തീകരിക്കുവാൻ സാധിച്ചു.[1] അതോടൊപ്പം നക്‌സലുകളെ അമർച്ച ചെയ്യുന്നതിലും അദ്ദേഹം വിജയിച്ചു. എന്നാൽ ഈ അടിച്ചമർത്തൽ അതിരു കടന്നുവെന്ന ആരോപണമുണ്ടാവുകയും പിറകെ നടന്ന തിരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസ് പാർട്ടിക്ക് തിരിച്ചടി നേരിടുകയും ചെയ്തു. പിന്നീട് പഞ്ചാബ് ഗവർണർ (1986-1989), അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ (1992-1996) എന്നീ പദവികളിൽ നിയമിതനായ അദ്ദേഹം ആ സ്ഥാനങ്ങളിലും തന്റെ പ്രാഗൽഭ്യം പ്രകടമാക്കി. രാഷ്ട്രീയത്തിലെത്തുന്നതിനു മുമ്പും ശേഷവും അഭിഭാഷകനായി പ്രവർത്തിച്ചിരുന്ന റേ സുപ്രീം കോടതിയിൽ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന അഭിഭാഷകരിലൊരാളായിരുന്നു.[2] ബംഗാളിലെ കോൺഗ്രസ് പ്രവർത്തകർ ആദരപൂർവ്വം മനു ദാ എന്നു വിളിച്ചിരുന്ന സിദ്ധാർഥ ശങ്കർ റേ 90-ആം വയസ്സിൽ ദക്ഷിണ കൊൽക്കത്തയിലെ ഭവനത്തിൽ വെച്ച് അന്തരിച്ചു. മായാ റേ ആയിരുന്നു ഭാര്യ. അവലംബം
|