സിദ്ധരാമയ്യ
2023 മെയ് 20 മുതൽ കർണാടക മുഖ്യമന്ത്രിയായി തുടരുന്ന[1] കർണാടകയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് കെ.സിദ്ധരാമയ്യ.(ജനനം : 12 ഓഗസ്റ്റ് 1948) 2013 മുതൽ 2018 വരെ കർണാടക മുഖ്യമന്ത്രി, 2019 മുതൽ 2023 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവ്, രണ്ട് തവണ കർണാടക ഉപ-മുഖ്യമന്ത്രി, എട്ട് തവണ നിയമസഭാംഗം, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[2][3][4][5] ജീവിതരേഖകർണാടകയിലെ മൈസൂർ ജില്ലയിൽ സിദ്ധരാമ ഗൗഡയുടേയുടേയും ബൊറമയുടേയും മകനായി 1948 ഓഗസ്റ്റ് 12ന് ജനനം. കുറുംബ സമുദായ അംഗമാണ് സിദ്ധരാമയ്യ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മൈസൂരിലെ യുവരാജ കോളേജിൽ നിന്ന് ബിരുദവും ശാരദവിലാസ് കോളേജിൽ നിന്ന് നിയമബിരുദവും നേടി. 1977-ൽ ലോക്ദളിൽ ചേർന്നതോടെയാണ് സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ലോക്ദൾ ടിക്കറ്റിൽ 1983-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1984-ൽ ലോക്ദൾ വിട്ട് ജനതാ പാർട്ടിയിൽ ചേർന്ന് 1985-ൽ വീണ്ടും നിയമസഭയിൽ അംഗമായ സിദ്ധരാമയ്യ 1988-ലെ ജനതാപാർട്ടി പിളർപ്പിനെ തുടർന്ന് ജനതാദൾ ടിക്കറ്റിൽ 1989-ൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1994-ൽ വീണ്ടും ജനതാദൾ ടിക്കറ്റിൽ നിയമസഭാംഗമായെങ്കിലും 1999-ൽ പിളർപ്പുണ്ടായതോടെ ജനതാദൾ വിട്ട് ദേവഗൗഡ നേതാവായ ജെ.ഡി.എസിൽ ചേർന്നു. 1999-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ജെ.ഡി.എസ് ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. 2004-ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2005-ൽ ജെ.ഡി.എസ് നേതാവായ എച്ച്.ഡി.ദേവഗൗഡയുമായി അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടർന്ന് നിയമസഭാംഗത്വം രാജിവച്ച് ജെ.ഡി.എസ് വിട്ട് സമാന്തര പാർട്ടി രൂപീകരിച്ചു. കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സിദ്ധരാമയ്യ 2005-ൽ കോൺഗ്രസ് പാർട്ടിയിൽ തൻ്റെ പാർട്ടി ലയിപ്പിച്ചു. 2006-ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നടന്ന ഉപ-തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ആദ്യമായി നിയമസഭാംഗമായി. 2008, 2013 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ വരുണ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ സിദ്ധരാമയ്യ 2018-ൽ വരുണ മണ്ഡലം മകൻ യതീന്ദ്രക്ക് കൈമാറി. 2018-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പഴയ തട്ടകമായ ചാമുണ്ഡേശ്വരിയിൽ നിന്നും ബദാമിയിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. ചാമുണ്ഡേശ്വരിയിൽ പരാജയപ്പെട്ടെങ്കിലും ബദാമിയിൽ നിന്ന് വിജയിച്ചു. 1994-ൽ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയായ സിദ്ധരാമയ്യ മൃഗക്ഷേമ, ഗതാഗത, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു. 2013-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് നിയമസഭയിൽ ഭൂരിപക്ഷം(122/224) ലഭിച്ചതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. [6] [7] [8] [9][10] 2018-ലെ നിയമസഭയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാർ രൂപീകരിച്ച് ജെ.ഡി.എസിലെ എച്ച്.ഡി.കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയെങ്കിലും 17 എം.എൽ.എമാർ രാജിവച്ച് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. പിന്നീട് നടന്ന ഉപ-തിരഞ്ഞെടുപ്പിൽ 17-ൽ 13 സീറ്റിലും ബി.ജെ.പി ജയിച്ചതോടെ 2019-ൽ കുമാരസ്വാമി മുഖ്യമന്ത്രി പദം രാജിവച്ചു. 2019-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചു. ബി.എസ്.യദിയൂരപ്പ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ സിദ്ധരാമയ്യ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. 2023 മെയ് 10ന് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വരുണ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. നിയമസഭയിൽ കോൺഗ്രസിന് ഭൂരിപക്ഷം(135/224) കിട്ടിയതിനെ തുടർന്ന് 2023 മെയ് 20ന് കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു. മുൻ മുഖ്യമന്ത്രിമാരായ ഡി.ദേവരാജ് അരശിനും(1972-1977) എസ്.എം.കൃഷ്ണയ്ക്കും(1999-2004) ശേഷം കാലാവധി തികച്ച് ഭരിച്ച(2013-2018) മൂന്നാമത്തെ കർണാടക മുഖ്യമന്ത്രി കൂടിയാണ് സിദ്ധരാമയ്യ.[11] സ്വകാര്യ ജീവിതം
അവലംബം
Siddaramaiah എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |