വളളിയാംകാവ് ദേവീക്ഷേത്രം
കോട്ടയം-കുമളി ദേശീയപാതയിൽ മുണ്ടക്കയത്തിനടുത്ത് 35-ആം മൈലിൽ നിന്ന് ഏകദേശം പതിനഞ്ചു കിലോമീറ്റർ കിഴക്കുമാറി ട്രാവൻകൂർ റബ്ബർ ആൻഡ് ടീ കമ്പനിയാൽ ചുറ്റപ്പെട്ട പ്രദേശത്താണ് വളളിയാംകാവ് ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ പെരുവന്താനം പഞ്ചായത്തിലെ പാലൂർക്കാവ് എന്ന പ്രദേശത്താണ് പ്രസിദ്ധമായ ഈ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിപരാശക്തിയായ ഭഗവതിയെ ദുർഗ്ഗ, ഭദ്രകാളി എന്നി രണ്ട് ഭാവങ്ങളിൽ ഇവിടെ ആരാധിക്കുന്നു. കേരളത്തിൽ ആദ്യമായി ഭദ്രകാളി ആരാധന ആരംഭിച്ച നാല് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണിത്. പ്രാചീന കേരള ചരിത്രത്തിൽ പ്രാധാന്യമുളള ഒരു ക്ഷേത്രം കൂടിയാണിത്. കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർക്കാവ്, കണ്ണൂരിലെ മാടായിക്കാവ്, പത്തനംതിട്ട പരുമല പനയന്നാർകാവ്, ഇടുക്കി പെരുവന്താനം വള്ളിയാംകാവ് എന്നി നാല് ക്ഷേത്രങ്ങളിലാണ് ആദ്യമായി ഭദ്രകാളി ആരാധന ആരംഭിച്ചത്. പണ്ടു കാലത്ത് ഈ പ്രദേശത്തെ ആദിവാസികളും ഗോത്ര ജനതയും ഈ ഭഗവതിയെ പാരമ്പര്യമായി ആരാധിച്ചു വന്നവരായിരുന്നു. പുരാതന കാലത്തെ മാതൃ ദൈവാരാധന, ഊർവരത, പ്രകൃതി ആരാധന തുടങ്ങിയവയുമായി ഇത് ബന്ധപെട്ടു കിടക്കുന്നു. ശൈവ, വൈഷ്ണവ, ബുദ്ധ മതങ്ങളും അബ്രഹാമിക മതങ്ങളും ഉടലെടുക്കുന്നതിന് മുൻപ് തന്നെ ലോകത്തിൽ മാതൃ ദൈവാരാധന വ്യാപകമായിരുന്നു.[1] എത്തിച്ചേരേണ്ട വഴികോട്ടയം, ചങ്ങനാശ്ശേരി, തൊടുപുഴ, കുമളി, എരുമേലി, പമ്പ, പത്തനംതിട്ട എന്നീ സ്ഥലങ്ങളിൽ നിന്ന് മുണ്ടക്കയത്തിനടുത്തുളള 35-ആം മെെലിൽ വന്നതിന് ശേഷം 4 കി.മി. കുമളി റൂട്ടിൽ സഞ്ചരിച്ചാൽ വലത് ഭാഗത്തേയ്ക്ക് റബ്ബർ എസ്റ്റേറ്റ്‌ന് നടുവിലൂടെ പോകുന്ന റോഡ് (11 കിലോമീറ്റർ) നേരെ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. കോട്ടയത്തുനിന്നും ചങ്ങനാശ്ശേരിയിൽ നിന്ന് ധാരാളം സർക്കാർ സ്വകാര്യ ബസ്സുകളും മുണ്ടക്കയത്തിനു സർവീസ് നടത്തുന്നു. ഇവയിൽ ചില ബസ്സുകൾ ചങ്ങനാശ്ശേരിയിൽ നിന്ന് ക്ഷേത്രം വരെ നേരിട്ട് സർവീസ് നടത്തുന്നു. ഇത് യാത്രയ്ക്ക് കൂടുതൽ സൗകര്യപ്രദമാണ്. ഓട്ടോ, ജീപ്പ്, ടാക്സി മുതലായ വാഹനങ്ങളും സർവ്വീസ് നടത്താറുണ്ട്. മലനിരകളാൽ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ ചങ്ങനാശ്ശേരിയും, കോട്ടയവുമാണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരി ആണ്. വിവിധ സ്ഥലങ്ങളിൽ നിന്നുളള ദൂരം
ഐതിഹ്യംപാണ്ഡവരുടെ വനവാസകാലത്ത് അവർ ഇപ്പോഴത്തെ പാഞ്ചാലിമേട്ടിൽ എത്തിച്ചേർന്നു. അവിടുത്തെ ആദിവാസികൾ പാണ്ഡവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തു. അജ്‌ഞാതവാസാരംഭ കാലത്ത് ആദിവാസികളോട് യാത്ര പറഞ്ഞുകൊണ്ട്; നന്ദി സൂചകമായി പാണ്ഡവർ തങ്ങൾ ആരാധിച്ച ആദിപരാശക്തിയായ വനദുർഗ്ഗ ഭഗവതിയുടെ വിഗ്രഹം കാട്ടുമൂപ്പന് പാരിതോഷികമായി കൊടുത്തു. സർവേശ്വരിയായ ഈ ഭഗവതിയെ ആരാധിക്കുന്നതിലൂടെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് വന്നുചേരുമെന്ന് പാണ്ഡവർ പറഞ്ഞു. എന്നാൽ ആദിവാസികൾ അവരുടേതായ കൗളാചാര പ്രകാരം ഭഗവതിയെ ആരാധിച്ചതുമൂലം ഭഗവതി ഭദ്രകാളിയായി മാറി. കാലാന്തരത്തിൽ ആ സ്‌ഥലം താമസയോഗ്യമല്ലാതെവന്ന് ആദിവാസികൾ കുടിയൊഴിഞ്ഞപ്പോൾ പാഞ്ചാലിമേട്ടിൽ നിന്ന് ഇപ്പോൾ ക്ഷേത്രമിരിക്കുന്ന സ്‌ഥലത്തേക്ക് ഭഗവതി കാട്ടുവള്ളിയിൽ ആടിവന്നു കുടികൊണ്ടു. അങ്ങനെ ആ പ്രദേശം വളളിയടിക്കാവ് ആയി. പിന്നീട് കാലാന്തരത്തിൽ വളളിയാംകാവ് ആയി മാറുകയും ചെയ്തു. ദേവി ആടി വന്ന വളളി ഒരു വലിയ വളളിക്കെട്ടായി മാറി. ഇതിലെ അഞ്ചുമൂർത്തി സങ്കൽപ്പം പാണ്ഡവരുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആദിവാസികൾ അവരുടെ ശക്തേയ കൗള ആചാര രീതിയിൽ ഭഗവതിയെ പൂജിച്ചുവന്നു. അങ്ങനെ ഭദ്രകാളിയുടെ ചൈതന്യവും പ്രസിദ്ധിയും നാൾക്കുനാൾ വർദ്ധിച്ചുവന്നു. ഭഗവതിയുടെ സാന്നിധ്യം അന്നത്തെ ഭരണകർത്താവായ വഞ്ചിപ്പുഴ തമ്പുരാണ് സ്വപ്നദർശനത്തിലൂടെ ലഭിച്ചു. തുടർന്ന് ക്ഷേത്ര ഭരണം ആദിവാസി മൂപ്പനെ ഏൽപ്പിച്ചു. ദേവിയുടെ ദൈനംദിനപൂജാദികൾ നടത്തുന്നതിന് ഇരുപത്തിരണ്ടേക്കർ സ്‌ഥലം രാജാവ് കരമൊഴിവായി നൽകുകയും ചെയ്‌തു. പാഞ്ചാലിമേട്ടിൽ നിന്ന് ഭഗവതി ആടിവന്ന വള്ളി ഭീമാകാരമായി പടർന്നുകയറി വള്ളിക്കെട്ടായി രൂപം പ്രാപിച്ചു. വള്ളിക്കെട്ടിലെ അഞ്ചുമൂർത്തി സങ്കല്‌പം പാണ്ഡവരുടെ സാന്നിധ്യം വിളിച്ചോതുന്ന ഐതിഹ്യ സൂചനയാണ്. തലമുറകൾ പിന്നിട്ടപ്പോൾ കാര്യസാധ്യത്തിനായി സാക്ഷാൽ ആദിപരാശക്തിയായ ശ്രീ ഭദ്രകാളിയെക്കൂടി പൂജിച്ചു. തുടർന്ന് വള്ളിയാംകാവ് ഭഗവതിയുടെ അത്ഭുതശക്‌തികളും മഹത്വവും കേട്ട് ഭക്‌തജനങ്ങൾ വന്നുതുടങ്ങി. ദുർഗ്ഗാ ഭഗവതിയെ ശ്രീ പാർവതി, ഐശ്വര്യത്തിന്റെ ഭഗവതിയായ മഹാലക്ഷ്മി, വിദ്യാസ്വരൂപിണിയായ മഹാസരസ്വതി തുടങ്ങിയ ഭാവങ്ങളിൽ കൂടി സങ്കല്പിച്ചു വരുന്നു. ദേവിയോടൊപ്പം ആദിവാസികളുടെ കുലദൈവമായ കരിങ്കുറ്റിയാൻ എന്ന മൂർത്തിയെക്കൂടി ആരാധിച്ചുവന്നു. വനസമ്പത്തായ തേൻ, കിഴങ്ങു, പുകയില തുടങ്ങിയവ ഈ മൂർത്തിക്ക് നിവേദ്യമായി നൽകി പൂജിച്ചുവന്നു. കാലാന്തരത്തിൽ കരിങ്കുറ്റിയാൻ ഭഗവതിയുടെ പ്രധാന അനുചരനായി മാറുകയും ദേവിയോടൊപ്പം പ്രധാന സ്‌ഥാനം നൽകി ഭക്‌തജനങ്ങൾ ഉപാസിച്ചു വരികയും ചെയ്യുന്നു. വെള്ളംകുടിയാണ് കരിങ്കുറ്റിയാന്റെ വഴിപാട്. ശബരിമല ധർമ്മശാസ്താക്ഷേത്രം വൃശ്‌ചിക മാസത്തിൽ നട തുറന്നു കഴിഞ്ഞാൽ ഗുരുസി ഉണ്ടായിരിക്കില്ല. മാളികപ്പുറത്തെ ഗുരുസി കഴിഞ്ഞതിനുശേഷമേ പിന്നീട് ഇവിടെ ഗുരുസി ആരംഭിക്കുകയുള്ളൂ. ഇവിടുത്തെ വലിയ ഗുരുസി ദർശിക്കുകയും അതിൽ പങ്കുകൊള്ളുകയും ചെയ്യുന്നവർക്ക് കാര്യസാധ്യവും ദുരിതമുക്തിയും ലഭിക്കുമെന്ന് ഭക്‌തജനങ്ങൾ വിശ്വസിക്കുന്നു. രാവിലെ എല്ലാവിധ പഴവർഗ്ഗങ്ങളും ഉപയോഗിച്ചുള്ള മലർനിവേദ്യവും അതോടൊപ്പംതന്നെ ആദ്യ നിവേദ്യമായി ഗുരുസി നിവേദ്യവും, കരിങ്കുറ്റിയാൻ മൂർത്തിക്കു വെള്ളംകുടി വഴിപാടും നടത്തുന്നു. ഒരു മലയുടെ അടിവാരത്തിൽനിന്ന് മറ്റൊരു മലയുടെ ഉന്നതിയിലേക്ക് ദർശനമരുളിക്കൊണ്ടാണ് പ്രധാന പ്രതിഷ്‌ഠകൾ നിലകൊള്ളുന്നത്. മീന മാസത്തിലെ ഭരണിനാളാണ് ഉത്സവമായി ആഘോഷിക്കുന്നത്. അന്ന് നടക്കുന്ന പൊങ്കാലയിൽ ആയിരക്കണക്കിന് ഭക്‌തജനങ്ങൾ പങ്കെടുക്കുന്നു. ക്ഷേത്ര ഭരണംവഞ്ചിപ്പുഴ സ്വരൂപത്തിൽപ്പെട്ട തമ്പുരാക്കന്മാരുടെ അധീനതയിലുള്ള ദേവാലയങ്ങളെല്ലാം തിരുവിതാംകൂർ ദേവസ്വം ബോർഡിന് വിട്ടുകൊടുക്കുകയുണ്ടായി. ആദിവാസികളായ മലയരയ വിഭാഗക്കാരുടെ ആചാരാനുഷ്‌ഠാന കർമ്മങ്ങളും പൂജകളും നടത്തിവന്ന ഈ ക്ഷേത്രം, ആദിവാസികളുടെ എതിർപ്പുമൂലം ദേവസ്വം ബോർഡ് ഏറ്റെടുക്കാതെ നിലനിന്നു. വർഷങ്ങൾക്കുശേഷം അന്നത്തെ ആദിവാസിമൂപ്പൻ കണ്ടൻകോന്തിയുടെ കാലത്തോളം ക്ഷേത്രവും ക്ഷേത്ര സ്വത്തുക്കളും ആ ദേശത്തിന് കൈവശംവച്ച് അനുഭവിക്കാനും അദ്ദേഹത്തിന്റെ കാലശേഷം ദേവസ്വം ബോർഡ് സ്വമേധയാ ഏറ്റെടുത്തുകൊള്ളാനും വിധിയുണ്ടായി. അരയമൂപ്പൻ കണ്ടൻ കോന്തിയുടെ മരണശേഷം 1993-ൽ ബോർഡ് ക്ഷേത്രം ഏറ്റെടുത്തു. തുടർന്ന് തുല്യ പ്രധാന്യത്തോടെ രണ്ടു ശ്രീകോവിലുകൾ നിർമ്മിച്ച് ശ്രീ ഭദ്രകാളി, വനദുർഗ്ഗ എന്നീ ഭാവങ്ങളിലുളള ഭഗവതി പ്രതിഷ്‌ഠകൾ നടത്തി. 2001 ജൂലൈ എട്ടിന് പ്രതിഷ്‌ഠാ കർമ്മങ്ങൾ നടന്നു. പിന്നീട് ദിവസേന ഭദ്രകാളിയ്‌ക്കും ദുർഗ്ഗയ്‌ക്കും തുല്യ പ്രാധാന്യത്തോടെ മൂന്നു പൂജകളും അത്താഴപ്പൂജയ്‌ക്കുശേഷം ഗുരുസിയും നടന്നുവരുന്നു. ഉപദേവതകൾഗണപതി, പരമശിവൻ, ഭുവനേശ്വരി, ചെറുവള്ളി ഭഗവതി, നാഗദൈവങ്ങൾ, കരിങ്കുറ്റിയാൻ മൂർത്തി, അഞ്ചുമൂർത്തി ദർശന സമയം, പൂജകൾ![]()
വഴിപാടുകളും നിവേദ്യങ്ങളുംകടുംപായസം, പാൽപായസം, വറപൊടി, വെള്ള നിവേദ്യം, ത്രിമധുരം, പുഷ്പാഞ്ജലി തുടങ്ങിയവയാണ് പ്രധാന നിവേദ്യങ്ങൾ. വിശേഷ ദിവസങ്ങൾമീന മാസത്തിലെ അശ്വതി, ഭരണി നാളുകളിൽ ഉത്സവവും പൊങ്കാലയും ആഘോഷിക്കുന്നു. ജൂലൈ 8നാണ് പ്രതിഷ്ഠാ ദിനം. ചിങ്ങ മാസത്തിലെ വിനായക ചതുർഥി, നവരാത്രി പ്രത്യേകിച്ച് ദുർഗ്ഗാഷ്ടമി, വിദ്യാരംഭം, വൃശ്ചിക മാസത്തിലെ തൃക്കാർത്തിക, ദീപാവലി, ശിവരാത്രി തുടങ്ങിയവയാണ് മറ്റ് വിശേഷ ദിവസങ്ങൾ. എല്ലാ അവസാന വെള്ളിയാഴ്ച്ചകളിലും ഐശ്വര്യ പൂജയും എല്ലാ മാസത്തേയും ആദ്യ വെളളി, ചൊവ്വ ദിവസങ്ങളിൽ നാരങ്ങാവിളക്കും നടത്തി വരുന്നു. പൊതുവേ എല്ലാ മാസത്തേയും ഒന്നാം തീയതി, ചൊവ്വ, വെള്ളി, പൗർണ്ണമി, അമാവാസി, ഭരണി ദിവസങ്ങളും ഇവിടെ ദർശനത്തിന് പ്രധാനമാണ്. ഞായറാഴ്ച അവധി ദിവസമായതിനാൽ ധാരാളം ആളുകൾ ദർശനത്തിന് എത്തുന്നു. അവലംബം
Valliyamkavu Devi Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |