മാക്സ് ടീലർ
ദക്ഷിണാഫ്രിക്കൻ ജീവശാസ്ത്രജ്ഞനും വൈറസ് വിജ്ഞാനിയുമായിരുന്നു മാക്സ് ടീലർ(30 ജനുവരി 1899 – 11 ആഗസ്റ്റ് 1972). മഞ്ഞപ്പിത്തത്തെയും അതിന്റെ നിവാരണത്തെയും സംബന്ധിച്ച കണ്ടുപിടിത്തങ്ങൾക്ക് 1951-ലെ ശരീരക്രിയാവിജ്ഞാനം അഥവാ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ജീവിതരേഖദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ 1899 ജനു. 30-ന് ജനിച്ചു. ഇംഗ്ലണ്ടിലെ കേപ് ടൗൺ സർവകലാശാലയിൽ വൈദ്യശാസ്ത്ര പഠനം നടത്തി. ലണ്ടൻ സ്കൂൾ ഒഫ് ട്രോപ്പിക്കൽ മെഡിസിനിൽനിന്ന് വൈദ്യശാസ്ത്ര ബിരുദം സമ്പാദിച്ച ശേഷം ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ പരിശീലകനായി (1922). തുടർന്ന് റോക്ക് ഫെല്ലർ ഫൗണ്ടേഷനിൽ ജോലിയിൽ പ്രവേശിച്ച (1930) ടീലർ യെല്ലോ ഫീവറിനെക്കുറിച്ചുള്ള പഠനങ്ങൾ ആരംഭിച്ചു. യെല്ലോ ഫീവർ വൈറസ് കുത്തിവെച്ച എലികളിൽ മസ്തിഷ്കസുഷുമ്നാശോഥം (encephalomyelitis) ഉണ്ടായെങ്കിലും ഹൃദയം, വൃക്ക, കരൾ എന്നീ അവയവങ്ങൾക്ക് യാതൊരു തകരാറും സംഭവിക്കുന്നില്ല എന്ന വസ്തുത ഇദ്ദേഹത്തെ ആകർഷിച്ചു. ഈ രോഗം ബാധിച്ച മനുഷ്യരിലും കുരങ്ങുകളിലും ഈ അവയവങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കാറുണ്ട്. എലികളുടെ തലച്ചോറിലേക്കു രോഗാണു കുത്തിവച്ച് എലികൾക്ക് പ്രതിരോധശേഷി നൽകുന്ന വൈറസിനെ വികസിപ്പിക്കുവാൻ ടീലർക്ക് സാധിച്ചു. എന്നാൽ ഇപ്രകാരം വികസിപ്പിച്ച വൈറസ് മനുഷ്യരിൽ കുത്തിവെച്ചപ്പോൾ വൃക്കയ്ക്ക് തകരാറുണ്ടാക്കുന്നതായി ഇദ്ദേഹം മനസ്സിലാക്കി. ഒരിക്കൽ യെല്ലോ ഫീവർ ബാധിച്ചശേഷം രോഗം ഭേദമായവരുടെ രക്തത്തിൽ നിന്നുള്ള സിറവുമായി ഈ വൈറസിനെ സംയോജിപ്പിച്ച് കുത്തിവച്ചാൽ ഏതാണ്ട് 6 മാസത്തേക്ക് പ്രതിരോധശക്തിയുണ്ടാക്കാൻ സാധിക്കുമെന്ന് നിരവധി പരീക്ഷണങ്ങളിലൂടെ ഇദ്ദേഹം കണ്ടെത്തി. മനുഷ്യരിൽ നിന്ന് പ്രതിരോധക്ഷമമായ സിറം വേർതിരിക്കുക എന്നത് ക്ലേശകരമായിരുന്നു. നിരന്തരമായ പരീക്ഷണനിരീക്ഷണങ്ങൾക്കൊടുവിൽ കോഴിക്കുഞ്ഞുങ്ങളുടെ ഭ്രൂണകലകളിൽനിന്ന് ഒരു വാക്സിൻ ഇദ്ദേഹം വികസിപ്പിച്ചെടുത്തു (1937). മനുഷ്യർക്ക് യെല്ലോ ഫീവറിൽനിന്ന് പരിപൂർണമായ പ്രതിരോധം ഉറപ്പാക്കാൻ ഈ വാക്സിന്റെ ഉപയോഗം കൊണ്ടു കഴിഞ്ഞു. 1951-ൽ റോക്ക്ഫെല്ലർ സർവകലാശാലയുടെ വൈറസ് പരീക്ഷണശാലകളുടെ ഡയറക്ടറായി ഇദ്ദേഹം സ്ഥാനമേറ്റു. 1964-67 വരെ യേൽ സർവകലാശാലയിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1972 ആഗ. 11-ന് ന്യൂഹേവനിൽ (കണക്ടികട്) വച്ച് മരണമടഞ്ഞു. കൃതികൾ
പുരസ്കാരങ്ങൾ
അവലംബംഅധിക വായനക്ക്പുറം കണ്ണികൾ
|