തീത്തൂസ് ദ്വിതീയൻ മാർത്തോമ്മ
തീത്തൂസ് ദ്വിതീയൻ മാർത്തോമ്മ (മാർത്തോമ്മ XVI) മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനും പതിനാറാം മാർത്തോമ്മായുമായിരുന്നു. 1909 മുതൽ 1944 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലഘട്ടം. ആദ്യ കാലംമാത്യൂസ് മാർ അത്താനാസിയോസിന്റെ സഹോദരനായ, മാരാമൺ പാലക്കുന്നത്ത് ജോസഫിന്റെയും, മറിയാമ്മയുടെയും ഇളയപുത്രനായി 1866 മേയ് ആറിനാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ ജനനനാമം പി.ജെ. ദെത്തോസ് എന്നായിരുന്നു. മാരാമണ്ണിൽ തന്നെ പ്രാഥമികവിദ്യാഭ്യാസം നേടിയതിനുശേഷം അദ്ദേഹം കോട്ടയം സെമിനാരിയിൽ വൈദികപഠനത്തിനുചേർന്നു. കോട്ടയം സി.എം.എസ്. ഹൈസ്കൂൾ, തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂൾ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം വീട്ടിൽ മടങ്ങിയെത്തി സുറിയാനി ഭാഷാപഠനം പൂർത്തിയാക്കി. പട്ടത്വവും അഭിഷേകവും1889ൽ അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന തോമസ് മാർ അത്താനാസിയോസിൽ നിന്നും പട്ടത്വമേറ്റ അദ്ദേഹം മാരാമൺ പള്ളിയിൽ സഹവികാരിയായി സഭാസേവനം ആരംഭിച്ചു. 1896ൽ അദ്ദേഹം മേല്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയും അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന തീത്തൂസ് പ്രഥമൻ മാർത്തോമ്മാ, മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ മെത്രാപ്പോലീത്തയായിരുന്ന ഗീവർഗീസ് മാർ കൂറിലോസ് എന്നിവരുടെ കാർമ്മികത്വത്തിൽ പുത്തൻകാവ് പള്ളിയിൽ വെച്ച് എപ്പിസ്കോപ്പയായി സ്ഥാനാഭിഷേകം ചെയ്യപ്പെടുകയും ചെയ്തു.[1] സ്ഥാനാരോഹണം1909 ഒക്ടോബർ 20ന് തീത്തൂസ് പ്രഥമൻ കാലം ചെയ്യുകയും, മാർത്തോമ്മാ മെത്രാപ്പോലീത്തയായി തീത്തൂസ് ദ്വിതീയൻ സ്ഥാനാരോഹണം ചെയ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിൽ സഭയിൽ ധാരാളം പുതിയ ഇടവകകൾ ഉണ്ടാകുകയും, 3 എപ്പിസ്കോപ്പമാരെ അഭിഷേകം ചെയ്യുകയും ചെയ്തു. അവരിൽ 2 പേർ പിൽകാലത്ത് അബ്രഹാം മാർത്തോമ്മാ, യൂഹാനോൻ മാർത്തോമ്മ എന്നീ സ്ഥാനനാമങ്ങളിൽ മാർത്തോമ്മാ മെത്രാപ്പോലീത്താ സ്ഥാനത്ത് അവരോധിക്കപ്പെട്ടു. അന്ത്യം1944 ജൂലൈ 6ന് അദ്ദേഹം കാലം ചെയ്തു. തിരുവല്ലയിലെ സിറിയൻ ക്രിസ്ത്യൻ സെമിനാരി (എസ്.സി. സെമിനാരി) സെമിത്തേരിയിലാണ് അദ്ദേഹത്തെ കബറടക്കിയിരിക്കുന്നത്.
അവലംബം
|