ജോസഫ് പവ്വത്തിൽ
1986 മുതൽ 2007 വരെ ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്നു മാർ ജോസഫ് പവ്വത്തിൽ[3] (ഓഗസ്റ്റ് 14, 1930 - 18 മാർച്ച് 2023)[4] ജീവചരിത്രം1930 ആഗസ്ത് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം പാപ്പച്ചൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുളിയാകുന്ന് ഹോളിഫാമിലി എൽ.പി.എസ്, കുറുമ്പനാടം സെൻ്റ് പീറ്റേഴ്സ് ഹൈസ്കൂൾ, ചങ്ങനാശേരി എസ്.ബി കോളേജ്, മദ്രാസ് ലയോള കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോസഫ് 1962 ഒക്ടോബർ 3ന് പൗരോഹിത്യം സ്വീകരിച്ചു. 1962 മുതൽ 1972 വരെ ചങ്ങനാശേരി എസ്.ബി കോളേജ് അധ്യാപകനായി പ്രവർത്തിച്ച് വരവെ 1972 ജനുവരി 29ന് ചങ്ങനാശ്ശേരി രൂപതയുടെ സഹായ മെത്രാനായി നിയമിക്കപ്പെട്ടു. ചങ്ങനാശേരി രൂപത വിഭജിച്ച് കാഞ്ഞിരപ്പള്ളി രൂപത രൂപീകരണത്തോടെ 1972 ഫെബ്രുവരി 13 ന് കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി അഭിഷിക്തനായി.[5] ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായിരുന്ന മാർ ആൻ്റണി പടിയറ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായതോടെ 1985 നവംബർ 5 ന് ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി.[6] 1986 ജനവരി 17നായിരുന്നു മെത്രാഭിഷേകം. 1986 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപതയുടെ സാർവതോന്മുഖമായ വളർച്ചക്കായി പ്രവർത്തിച്ച മാർ ജോസഫ് പവ്വത്തിൽ സീറോ മലബാർ സഭയുടെ ക്രാന്തദർശിയായ ആചാര്യനായിരുന്നു. ക്രൗൺ ഓഫ് ചർച്ച് എന്നാണ് പവ്വത്തിൽ സഭയിലറിയപ്പെടുന്നത്. 1993 മുതൽ 1996 വരെ കെ.സി.ബി.സി പ്രസിഡൻറായും 1994 മുതൽ 1998 വരെ സി.ബി.സി.ഐ പ്രസിഡൻറായും പ്രവർത്തിച്ചു. 2007 മാർച്ച് 19ന് ചങ്ങനാശേരി അതിരൂപത മെത്രാൻ സ്ഥാനമൊഴിഞ്ഞ ശേഷം വിശ്രമജീവിതത്തിലായിരുന്നു. മരണംവാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 92-മത്തെ വയസിൽ പാലായിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് 2023 മാർച്ച് 18ന് ഉച്ചയ്ക്ക് 1:17ന് അന്തരിച്ചു. 2023 മാർച്ച് 22ന് ചങ്ങനാശേരി സെൻ്റ്.മേരീസ് പള്ളിയിൽ വച്ച് സംസ്കാര ശുശ്രൂഷകൾ നടന്നു.[7] അവലംബം
|