കേരളീയയായ സാമൂഹിക ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്നു ഡോ.കെ.ശാരദാമണി(1928 - 27 മേയ് 2021). കേരള പഠനത്തിൽ ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. മെയിൻ സ്ട്രീം വാരികയിൽ കോളമെഴുതിയിരുന്നു. 1980കളിൽ സ്ത്രീപ്രസ്ഥാനത്തിൽ സജീവസാന്നിദ്ധ്യമായിരുന്നു. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ മുൻ പ്രസിഡണ്ടായിരുന്നു. [1]
കൊല്ലം പട്ടത്താനത്താണ് ശാരദാമണി ജനിച്ചത്. തിരുവനന്തപുരം വിമൻസ് കോളജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ഫ്രാൻസിൽ നിന്നാണു സാമൂഹിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയത്. 1961 മുതൽ ഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്ലാനിങ് വിഭാഗത്തിൽ പ്രവർത്തിച്ചു. 1988ൽ വിരമിച്ചു.
1950 കളിൽ ജനയുഗം പത്രത്തിൽ എഴുതിത്തുടങ്ങിയ ശാരദാമണി, നിഖിൽ ചക്രവർത്തിയുടെ ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മെയിൻസ് ട്രീം വാരികയിൽ ദീർഘകാലം കോളം കൈകാര്യം ചെയ്തിരുന്നു. പുസ്തകങ്ങളും ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2] കേരളത്തിലെ പുലയസമുദായത്തെക്കുറിച്ചായിരുന്നു ആദ്യകാലപഠനം ( Emergence of a slave caste: Pulayas of Kerala), തിരുവിതാംകൂറിലെ മരുമക്കത്തായത്തിന്റെ പരിണാമത്തെക്കുറിച്ച് അവരെഴുതിയ പുസ്തകം ( Matriliny Transformed: Family, Law and Ideology in 20th Century Travancore ) തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടവയാണ്. [3]കോളമിസ്റ്റുമായിരുന്നു.ജനയുഗത്തിന്റെ സ്ഥാപക പത്രാധിപരും ദി പേട്രിയട്ട്, യുഎൻഐ എന്നിവയുടെ ഡൽഹി ലേഖകനുമായിരുന്ന എൻ. ഗോപിനാഥൻ നായരുടെ (ജനയുഗം ഗോപി) ഭാര്യയാണ്.
കേരളത്തിൽ വീട്ടടിമകളല്ല, കൃഷിപ്പണിക്ക് നിയോഗിക്കപ്പെട്ടിരുന്ന അടിമകൾ (agrestic slaves) ആയിരുന്നു മൃഗങ്ങളെക്കാൾ മോശമായ ജീവിതത്തിന് ഇരയായത് എന്ന് 1973-74 കാലത്ത് ശാരദാമണി നടത്തിയ പഠനങ്ങളിൽ വിശദീകരിച്ചു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജകീയ സർക്കാരുകൾ കനിഞ്ഞ് അരുളിയ ഔദാര്യമൊന്നും ആയിരുന്നില്ല അടിമ സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടുള്ള നിയമ നിർമാണം എന്നും ശാരദാമണി ചൂണ്ടിക്കാട്ടി. അവസാനം വരെ അവ ഒഴിവാക്കാനും അവയിൽ വെള്ളം ചേർക്കാനും സവർണരും രാജകീയ സർക്കാരുകളും ശ്രമിച്ചതും ബിട്ടീഷ് അധികാരികളെ ഭയന്ന് മാത്രം നിയമം കൊണ്ടുവന്നതും അവർ വിശദമായി പ്രതിപാദിക്കുന്നുണ്ട്.[4]
{{cite web}}