മലയാളചലച്ചിത്രസംഗീതരംഗത്തെ പ്രശസ്തനായ സംഗീതസംവിധായകനായിരുന്നു കെ.രാഘവൻ (ഡിസംബർ 2 1913 - ഒക്ടോബർ 19 2013). രാഘവൻ മാസ്റ്റർ എന്നറിയപ്പെടുന്ന അദ്ദേഹം സംഗീതസംവിധായകൻ എന്നതിനു പുറമെ ഫുട്ബോൾ കളിക്കാരനും ഗായകനും സംഗീതാദ്ധ്യാപകനും കൂടിയായിരുന്നു. ശാസ്ത്രീയ സംഗീതത്തിൽ ആഴത്തിൽ അറിവുണ്ടായിരുന്നിട്ടും അത് പ്രദർശിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല. നാടൻ സംഗീതത്തിനാണ് അദ്ദേഹം മുൻഗണന നൽകിയത്.പൊൻകുന്നം വർക്കിയുടെ കതിരുകാണാകിളിയാണ് സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യചലചിത്രം. പക്ഷെ അതു പുറത്ത്വന്നില്ല. അടുത്ത ചിത്രമായ പുള്ളിമാനും വെളിച്ചം കണ്ടില്ല. നീലക്കുയിലാണ് രാഘവന്റെ സംഗീതസംവിധാനത്തിൽ പുറത്ത് വന്ന ആദ്യ ചലചിത്രം. 2010 ൽ ഭാരതസർക്കാർ രാഘവനെ പത്മശ്രീ നൽകി ആദരിച്ചു.[1][2]
"അപ്പോഴും പറഞ്ഞില്ലേ പോരണ്ടാന്ന്...." എന്ന ഗാനം സ്വന്തം സംഗീതത്തിൽ ആലപിച്ചത് രാഘവനായിരുന്നു. കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനിയിൽ റഷ്യയിൽ നിന്നുള്ള ഒരു സാംസ്കാരിക സംഘത്തിനു നൽകിയ സ്വീകരണചടങ്ങിലാണ് ഈ ഗാനം രാഘവൻ അവതരിപ്പിച്ചത്. ഇന്നും മലയാളിയുടെ ചുണ്ടുകളിൽ തത്തികളിക്കുന്ന ഈ ഗാനം രചിച്ചത് തിക്കോടിയനായിരുന്നു. ഈ ഗാനം പിന്നീട് പി.എൻ. മേനോന്റെ കടമ്പ എന്ന ചിത്രത്തിൽ പുനരാവിഷകരിച്ച് പാടിയിട്ടുണ്ട്[3].
1913 ഡിസംബർ 2-ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ തലായി എന്ന സ്ഥലത്ത് കർണാടക സംഗീതപാരമ്പര്യമില്ലാത്ത കുടുംബത്തിൽ കൃഷ്ണൻ-കുപ്പച്ചി ദമ്പതിമാരുടെ മകനായി ജനിച്ച ഇദ്ദേഹം സ്വന്തം താല്പര്യവും അഭിരുചിയും കാരണം സംഗീതലോകത്ത് എത്തുകയായിരുന്നു.[4] നാട്ടിലെ പ്രമുഖ സംഗീതജ്ഞനായിരുന്ന പി.എസ്. നാരായണയ്യരുടെ കീഴിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചു[4]. സംഗീതപഠനത്തിനു ശേഷം ആകാശവാണിയിൽ സംഗീതവിഭാഗത്തിൽ ജീവനക്കാരനായി. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആകാശവാണി നിലയങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
100-ആം പിറന്നാൾ ആഘോഷിയ്ക്കാനുള്ള തയ്യാറെടുപ്പിലിരിയ്ക്കേ 2013 ഒക്ടോബർ 19 ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു[5]. മൃതദേഹം തലശ്ശേരി നഗരസഭാ ശ്മശാനത്തിൽ വച്ച് സംസ്കരിച്ചു. ചലച്ചിത്രരംഗത്തുനിന്ന് ആരും അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാഞ്ഞത് വിവാദമുണ്ടാക്കി.
ഭാര്യ പരേതയായ യശോദ. വീണാധരി, മുരളീധരൻ, കനകാംബരൻ, ചിത്രാംബരി, വാഗീശ്വരി എന്നിവർ മക്കൾ.
{{cite news}}
|accessdate=
|date=
ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.