റേഡിയോ കലാകാരൻ, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ് കെ. പദ്മനാഭൻ നായർ. ആകാശവാണിയിൽ മലയാളപ്രക്ഷേപണത്തെ ജനകീയമാക്കിയ വ്യക്തികളിൽ പ്രമുഖനായിരുന്നു ഇദ്ദേഹം. തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ രജതജൂബിലി ആഘോഷവേളയിൽ അന്നത്തെ സ്റ്റേഷൻ ഡയറക്ടർ ഇ.എം.ജെ. വെണ്ണിയൂർ, മലയാള പ്രക്ഷേപണത്തിന്റെ പിതാവ് എന്നാണ് പദ്മനാഭൻ നായരെ വിശേഷിപ്പിച്ചത്.
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു.
ഇടതുപക്ഷ ആശയങ്ങളുടെ പ്രചരണം ലക്ഷ്യം വച്ച് കൊണ്ട് മദിരാശിയിൽ നിന്നു പ്രസിദ്ധീകരണം ആരംഭിച്ച ജയകേരളം മാസികയ്ക്ക് നേതൃത്വം നല്കിയത് കെ. പദ്മനാഭൻ നായരാണ്. പി. രാമൻ നായർ, പി. ഭാസ്കരൻ, പി.വി. നാരായണൻ നായർ, പവനൻ തുടങ്ങിയവരായിരുന്നു ജയകേരളം മാസികയുടെ മറ്റ് പ്രവർത്തകർ. സുദർശൻ എന്ന തൂലികാനാമത്തിൽ എഴുതിയ ‘വഞ്ചിക്കപ്പെട്ട വഞ്ചിനാട്’ എന്ന കെ. പദ്മനാഭൻ നായരുടെ ലേഖനത്തെത്തുടർന്ന് സർ സി.പി തിരുവിതാംകൂറിൽ ജയകേരളം നിരോധിച്ചു.
മദിരാശിയിലെ കേരളസമാജം സെക്രട്ടറിയായിരിക്കെ സമാജത്തിലെ ഒരു പറ്റം യുവതിയുവാക്കളെ സംഘടിപ്പിച്ചു അദ്ദേഹം ആദ്യത്തെ മലയാളറേഡിയോ നാടകം അവതരിപ്പിച്ചു. ആദ്യമായി ഒരു കവിയെ റേഡിയോയിലൂടെ ശ്രോതാക്കളിലെത്തിച്ചതും ഇദ്ദേഹമാണ്. പി. കുഞ്ഞിരാമൻ നായരായിരുന്നു ആ കവി. ആകാശവാണിയിൽ ആദ്യമായി ഒരു കവിസമ്മേളനം പ്രക്ഷേപണം ചെയ്യുന്നതും ഇദ്ദേഹത്തിന്റെ പ്രയത്ന ഫലമാണ്[1]
ചലച്ചിത്ര സംവിധാനം, തിരക്കഥാ രചന എന്നീ മേഖലകളിലൂടെ മലയാള സിനിമാ ലോകത്തും ഇദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കൊച്ചുമോൻ, ദേവത എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.
മൂടുപടം(1963), കൊച്ചുമോൻ(1965), കടത്തുകാരൻ (1965), എൻ.ജി.ഒ. (1967), സന്ധ്യ (1969), തച്ചോളി ഒതേനൻ (1964), ദേവത (1965), കുഞ്ഞാലിമരയ്ക്കാർ (1967), വിധി (1968), പഴശ്ശിരാജ (1964) തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥകൾ രചിച്ചത് പദ്മനാഭൻ നായരാണ്.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ശാന്ത പി. നായരാണ് ഭാര്യ. ചലച്ചിത്ര പിന്നണി ഗായിക ലതാ രാജു ഏക മകൾ. പിന്നണിഗായകനും സംഗീതസംവിധായകനുമായ ജെ.എം. രാജുവാണു മരുമകൻ.
{{cite news}}
|accessdate=
|date=