എഡ്മണ്ട് തോമസ് ക്ലിന്റ്
എഡ്മണ്ട് തോമസ് ക്ലിന്റ് (ജീവിതകാലം: 1976–1983) കുട്ടിക്കാലത്തു തന്നെ വളരെയധികം ചിത്രങ്ങൾ വരച്ച് ലോകത്തെ അതിശയിപ്പിച്ച ഒരു കുട്ടിയായിരുന്നു. ക്ലിന്റ് ജീവിച്ചിരുന്ന ഏഴു വയസ്സിനുള്ളിൽ തന്നെ 25,000 ത്തോളം ചിത്രങ്ങൾ വരച്ചിരുന്നു[1][2]. ജീവചരിത്രം1976 മേയ് 19 നു എം.ടി.ജോസഫ്-ചിന്നമ്മ ദമ്പതികൾക്ക് ജനിച്ച ഏക മകനായിരുന്നു ക്ലിന്റ് എന്ന ചുരുക്കപ്പേരിൽ വിളിച്ചിരുന്ന എഡ്മണ്ട് തോമസ് ക്ലിന്റ്. തീരെ ചെറുപ്പത്തിൽത്തന്നെ ഈ കുട്ടി ചിത്രങ്ങളോട് പ്രായത്തിൽ കവിഞ്ഞ താൽപര്യം കാണിച്ചിരുന്നു എന്ന് മാതാപിതാക്കൾ പറയുന്നു. തന്റെ വീടിന്റെ അടുത്തുള്ള ക്ഷേത്രങ്ങളിലെ ആഘോഷങ്ങളുടെ ചിത്രങ്ങൾ വരക്കുന്നതിനായിരുന്നു ക്ലിന്റിന് ഏറെ താൽപര്യം[2]. സാധാരണ രീതിയിൽ വർഷങ്ങളുടെ തപസ്യകൊണ്ടു മാത്രം വരച്ചുതീർക്കാൻ കഴിയുന്ന മനോഹരമായ അനവധി ചിത്രങ്ങൾ ക്ലിന്റ് തന്റെ ക്ഷണികമായ ജീവിതത്തിനുള്ളിൽ വരച്ചു തീർത്തിരുന്നു. ക്ലിന്റിന് 5 വയസ്സുള്ളപ്പോൾ തന്നെ ചിത്രരചനാ മത്സരങ്ങളിലും മറ്റും സമ്മാനങ്ങൾ ലഭിക്കുകയുണ്ടായി. വൃക്കകൾക്കു സംഭവിച്ച ഗുരുതരമായ രോഗം മൂലം തന്റെ ഏഴാമത്തെ ജന്മദിനത്തിനു മുമ്പായി 1983 ഏപ്രിൽ 15നു വിഷുദിനത്തിൽ ക്ലിന്റ് മരണമടഞ്ഞു[1]. ചിത്ര പ്രദർശനങ്ങൾക്ലിന്റ് വരച്ച ചിത്രങ്ങളുടെ പ്രദർശനങ്ങൾ തിരുവനന്തപുരത്ത് നടക്കുകയുണ്ടായി[3]. കൂടാതെ ക്ലിന്റിന്റെ ഓർമ്മക്കായി ചിത്രരചനാ മത്സരവും നടന്നു വരാറുണ്ട്. ചലച്ചിത്രംആനന്ദഭൈരവി എന്ന മലയാള ചലചിത്രത്തിന്റെ പ്രചോദനം ക്ലിന്റിന്റെ ജീവിതമായിരുന്നു എന്ന് സംവിധായകൻ ജയരാജ് പറയുന്നു. വളരെ ചെറുപ്പത്തിൽ മരണമടയുന്ന അസാമാന്യ സംഗീതപാടവമുള്ള ഒരു കുട്ടിയുടെ കഥ പറയുന്ന ചിത്രമായിരുന്നു ആനന്ദഭൈരവി[4]. 2014 സെപ്റ്റംബറിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഹരികുമാർ ക്ലിന്റിന്റെ ജീവിതത്തെ ആസ്പദമാക്കി താൻ പുതിയൊരു ചിത്രമുണ്ടാക്കുകയാണെന്ന് പ്രഖ്യാപിച്ചു. 'ക്ലിന്റ്' എന്നുതന്നെ പേരിട്ട ചിത്രം ഷൂട്ടിങ് തീർന്ന് 2017 ഓഗസ്റ്റ് 11-ന് പുറത്തിറങ്ങി. മാസ്റ്റർ അലോക് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, റിമ കല്ലിങ്കൽ തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. സ്രോതസ്സുകൾ
അവലംബങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ |