അക്ബർ ഷാ രണ്ടാമൻ
അക്ബർ ഷാ രണ്ടാമനെന്ന പേരിൽ 1806 മുതൽ 1837 വരെ മുപ്പതിൽപ്പരം വർഷങ്ങൾ മുഗൾ സിംഹാസനത്തിൽ ഉപവിഷ്ടനായ മിർസാ അക്ബർ നാമമാത്ര സമ്രാട്ടായിരുന്നു. ഷാ ആലം രണ്ടാമന്റെ ഈ ദ്വിതീയപുത്രന്റെ അധികാരപരിധി ചെങ്കോട്ടയിൽ ഒതുങ്ങി നിന്നു. പ്രതിദിനമെന്നോണം വർദ്ധിച്ചുകൊണ്ടിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്വാധീനം പല മേഖലകളിലും വ്യക്തമായി പ്രതിഫലിച്ചു തുടങ്ങി. കമ്പനിയുടെ നാണയങ്ങളിൽ നിന്ന് മുഗൾ സമ്രാട്ടിന്റെ പേരു തന്നെ അപ്രത്യക്ഷമായി. ബ്രിട്ടീഷുകാർ, സമ്രാട്ടിന്റെ ഉപസേനാപതി എന്ന അഭിനയം ഉപേക്ഷിച്ച് മേൽക്കോയ്മ നടത്തി. നീരസം മൂത്ത അക്ബർ ഷാ ബംഗാളിലെ നവോത്ഥാന നേതാവ് റാം മോഹൻ റോയിയെ രാജ എന്ന സ്ഥാനം നൽകി തന്റെ പ്രതിനിധിയായി ഇംഗ്ലണ്ടിലേക്കയച്ചു. തന്റെ അടുത്തൂൺ വർദ്ധിപ്പിക്കുക, തന്റെ സ്ഥാനത്തെ താഴ്ത്തിക്കെട്ടുന്നതിനായുള്ള കൂടുതൽ നിയന്ത്രണങ്ങൾ കമ്പനി അടിച്ചേൽപ്പിക്കുന്നത് നിർത്തലാക്കുക തുടങ്ങിയവായിരുന്നു അദ്ദേഹത്തിന്റെ ആവശ്യങ്ങൾ.[1] റോയ്, അക്ബർ ഷാക്ക് വേണ്ടി ബ്രിട്ടീഷ് രാജ ദർബാറിൽ (സെന്റ് ജേയിംസ് കോർട്ട്) ശക്തമായി വാദിച്ചുവെങ്കിലും ഫലമൊന്നും ഉണ്ടായില്ല. പിൻഗാമിതന്റെ മൂത്ത പുത്രനായ ബഹാദൂർഷാ സഫറിനെ തഴഞ്ഞ്, ഇളയവനായ മിർസ ജഹാംഗീറിനെ പിൻഗാമിയാക്കണമെന്നായിരുന്നു. അക്ബർ ഷാ രണ്ടാമന്റെ താൽപര്യം. എന്നാൽ മൂത്തയാളെത്തന്നെ പിൻഗാമിയാക്കുന്ന യൂറോപ്യൻ രീതി പിന്തുടരണമെന്ന് ബ്രിട്ടീഷുകാർ നിർദ്ദേശിച്ചു. ബ്രിട്ടീഷുകാർക്ക് സഫർ രാജാവാകുന്നതിനോടായിരുന്നു താൽപര്യം. തന്റെ മൂത്ത മകൻ സഫറിന് ചക്രവർത്തിയാകാൻ യാതൊരു യോഗ്യതയുമില്ലെന്ന് കാണിച്ച് 1807 മാർച്ച് 21-ന് അന്നത്തെ ബ്രിട്ടീഷ് റെസിഡന്റായിരുന്ന ആർച്ചിബാൾഡ് സെറ്റണ് എഴുതിയിട്ടുണ്ടായിരുന്നു. തന്റെ വാദത്തെ ന്യായീകരിക്കാൻ സഫറിനെതിരെ തെളിയിക്കാനാവാത്ത ചില കുറ്റങ്ങളും ആരോപിച്ചിരുന്നു. എന്നാൽ ഈ കത്ത് സഫറിന് ഗുണകരമായി ഭവിച്ചു. സഫർ വളരെ ബഹുമാന്യനായ വ്യക്തിയാണെന്നും അക്ബർ ഷായുടെ ഇഷ്ടക്കാരനല്ലാത്തതിനാൽ വളരെ അവഗണിക്കപ്പെടുന്നു എന്നും അക്ബർ ഷാ തന്റെ പ്രിയപുത്രനായ മിർസ ജഹാംഗീറിന് അനാവശ്യ ശ്രദ്ധനൽകുന്നു എന്നുമാണ് സെറ്റൺ ഗവർണർ ജനറലിനെഴുതിയത്.[1] ബ്രിട്ടീഷുകാർ അങ്ങനെ സഫറിനെത്തന്ന പിൻഗാമിയായി നിശ്ചയിച്ചു. ബ്രിട്ടീഷുകാരുടെ തീരുമാനത്തിൽ കുപിതനായ മിർസ ജഹാംഗീർ റെസിഡന്റിനു നേരെ വെടിയുതിർക്കുകയും അദ്ദേഹത്തിന്റെ തൊപ്പി തെറിപ്പിക്കുകയും ചെയ്തു. 1809-ൽ അയാളെ അലഹബാദിലേക്ക് നാടുകടത്തി. അമിതമദ്യപാനം മൂലം 1821-ൽ മുപ്പത്തൊന്നാം വയസിൽ മിർസ ജഹാംഗീർ മരണമടഞ്ഞു.[1] അവലംബം
|